തിരുവനന്തപുരം: ഭരണ വിരുദ്ധത കേരളത്തിൽ തരംഗമായി അലയടിക്കുമെന്നായിരുന്നു യുഡിഎഫ് വിശ്വാസം. പിണറായി വിരുദ്ധതയാകും നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ നിർണയിക്കുന്നതെന്നും യുഡിഎഫ് നേതൃത്വം ഉറച്ചു വിശ്വസിച്ചു. ഇതാണ് ഇന്നലെ നടന്ന വോട്ടെണ്ണലിൽ യാഥാർഥ്യമായത്. സ്വന്തം മണ്ഡലമായ കണ്ണൂരിലെ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ആറു റൗണ്ടുകളിൽ പിന്നിലായതു തന്നെ ഇതിന്റെ ഉത്തമ ഉദാഹരണമായി യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇടത് അനുഭാവികളെ കാര്യമായി ഗൗനിക്കണമെന്ന് ഇത്തവണ യുഡിഎഫ് സ്ഥാനാർഥികളോടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പിനിടെ പറഞ്ഞിരുന്നു. ഭരണത്തിൽ അസംതൃപ്തരായ ഇടത് അനുഭാവികൾ യുഡിഎഫിന് വോട്ട് ചെയ്യും, ഇതുകൂടി എത്തുന്നതോടെ യുഡിഎഫ് വിജയം 100 സീറ്റ് കടക്കും. പദ്ധതി വിജയമായി.
സിപിഎമ്മിന്റെ കണ്ണൂരിലെ കോട്ടകൊത്തളങ്ങളിൽ പോലും കടന്നു കയറാൻ കോണ്ഗ്രസിനും യുഡിഎഫിനും സാധിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കോഴിക്കോട് വിജയിക്കാത്ത സീറ്റുകളും തന്ത്രത്തിൽ കുടുങ്ങി.
സിപിഎം വിമതരിൽ ചിലരെ പുറത്തു കൊണ്ടുവന്നു യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാക്കി ബി പ്ലാൻ പ്രാവർത്തികമാക്കിയതോടെ പാർട്ടിയിലെ വിശ്വാസ്യതയെ പോലും സിപിഎം അണികൾ ചോദ്യം ചെയ്യുന്നതായി. ഒരു ഘട്ടത്തിൽ യഥാർഥ ഇടതുപക്ഷം തങ്ങളാണെന്ന പ്രഖ്യാപനവും യുഡിഎഫ് നേതാക്കളിൽ നിന്നുണ്ടായി.
10 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ വിജയഘടകങ്ങളിൽ മുഖ്യം അതിശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ടീം യുഡിഎഫ് എന്ന പേരിൽ മുന്നണി ഒറ്റക്കെട്ടായിരുന്നു. സീറ്റ് വിഭജനത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന അപസ്വരങ്ങൾ പരമാവധി ഒഴിവാക്കി. കോണ്ഗ്രസ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി ചില നേതാക്കൾക്ക് വിമർശനമുണ്ടായിട്ടും പുറത്തു പറഞ്ഞില്ല.
സോഷ്യൽ എൻജിനിയറിംഗ് തന്ത്രങ്ങളും വലിയ വിജയഘടകമൊരുക്കാൻ വഴികാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കാൻ യുഡിഎഫിനായത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കി.
ഭൂരിപക്ഷ സമുദായങ്ങളിലെ നല്ലൊരു ശതമാനം വോട്ട് കൂടി സമാഹരിക്കുന്നതിൽ വിജയിക്കാനായതും ഘടകകമായെന്നാണ് യുഡിഎഫ് വിലയിരുത്തൽ. വി.ഡി. സതീശന്റെ ഉറച്ച നിലപാടുകളും സമൂഹത്തിലെ ഒരു വിഭാഗത്തെ യുഡിഎഫിലേക്ക് അടുപ്പിച്ചു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയും കുറഞ്ഞ തുകയ്ക്കു ഭക്ഷണവും കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ സഹായവും അടക്കമുള്ള കോണ്ഗ്രസ് ഗാരന്റികൾ സ്ത്രീകളുടെയും ഇടത്തരക്കാരുടെയും വോട്ട് ആകർഷിക്കാനായി.
അജൻഡ സെറ്റ് ചെയ്തായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. ആദ്യ വിവാദ വിഷയമായി സിപിഎം- ബിജെപി ധാരണയെന്ന വജ്രായുധം പ്രതിപക്ഷ നേതാവ് തൊടുത്തുവിട്ടതോടെ പ്രചാരണ രംഗം യുദ്ധ ഭൂമിയായി.
ഇതിനു മറുപടി പറയാൻ സിപിഎമ്മും ബിജെപിയും ബുദ്ധിമുട്ടിയതോടെ വോട്ടുകളെ ഒരു പരിധിവരെ സ്വാധീനിക്കാനായി. ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കം ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും യുഡിഎഫ് വിജയത്തിന്റെ ഘടകങ്ങളായി.